കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ദിൽഷാദ് സലീം കോടതിയെ സമീപിക്കും. കേസിലെ ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും പിതാവ് ആരോപിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ സി ഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണെന്നും, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തി.
ഭർതൃവീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷൻ സിഐ സിഐ സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തത്. കേസ് അന്വേഷണത്തിൽ ഗുരുതരമായ അലംഭാവം ഉണ്ടായതായും മോഫിയയുടെ പിതാവ് പറഞ്ഞു. മോഫിയയുടെ മരണത്തിൽ സിഐയ്ക്ക് പങ്കുണ്ട്. സിഐയ്ക്ക് എതിരായ റിപ്പോർട്ടാണ് സർക്കാരിന് അയച്ചത്. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.
ആരോപണ വിധേയനായ സിഐ ഇപ്പോൾ അർത്തുങ്കൽ എസ്എച്ച്ഒ ആണ്. കേസിലെ ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും, സിബിഐ അന്വേഷണം വേണമെന്നും മോഫിയയുടെ പിതാവ് ആവശ്യപ്പെട്ടു. നിയമ വിദ്യാർത്ഥിനിയായിരുന്ന മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സുധീറിനെ കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരിച്ചെടുത്തത്.
Comments