പാരിസ്: ഫ്രാൻസിന്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തന്നെ തുടരും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെ ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ വിജയിച്ചു. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു പുതുയുഗമുണ്ടാകുമെന്ന് വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോൺ പറഞ്ഞു.
രാജ്യം വളരെ അധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണ്. തീവ്ര വലതുപക്ഷത്തിന് വോട്ടു ചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച കോപത്തിനും വിയോജിപ്പുകൾക്കും ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത് തന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരും ദയയുള്ളവരായി ഇരിക്കണമെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചാപ് ഡി മാർസിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാക്രോൺ.
‘ഓഡ് ടു ജോയ്’ എന്ന യൂറോപ്യൻ ഗാനം ആലപിച്ചതിന് പിന്നാലെ അദ്ദേഹം ഈഫൽ ടവറിന് സമീപം തന്റെ പിന്തുണക്കാരെ അഭിവാദ്യം ചെയ്തു. ജനങ്ങൾ മാക്രോൺ! എന്ന് ഉറക്കെ വിളിച്ച് അദ്ദേഹത്തെ ആശംസിക്കുകയും ചെയ്തു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും. 20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോൺ.
ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്.
മറൈൻ ലെ പെൻ ഇത് രണ്ടാം തവണയാണ് ഇമ്മാനുവൽ മക്രോണിനോട് ഏറ്റുമുട്ടുന്നത്. 2017ലും അദ്ദേഹം ഇമ്മാനുവലിനെതിരെ മത്സരിച്ചിരുന്നു. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ. വിജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ മാക്രോണിന് ആശംസകൾ നേർന്നു.
Comments