പാരീസ്: കാറിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് രണ്ടു കിലോമീറ്റർ മാത്രം ദൂരത്താണ് സംഭവം. തെറ്റായ ദിശയിൽ ഒരു കാർ അതിവേഗം നീങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരു ന്നതിനാലാണ് പോലീസ് വെടിയുതിർത്തത്.
പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പാരീസിലെ പോണ്ട് ന്യൂ മേഖലയിലാണ് രാത്രി ഏറെ വൈകി സംഭവം നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് പോലീസും സുരക്ഷാ വിഭാഗവും അതീവ ജാഗ്രതയിലായിരുന്നു. പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരം ഉറപ്പിച്ചതിന്റെ ആഹ്ലാദം പങ്കിടാൻ ധാരാളം അനുയായികൾ രാത്രി വൈകിയും പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ നിന്നിരുന്നു.
റോഡിന്റെ എതിർ ദിശയിൽ അലക്ഷ്യമായി നീങ്ങുന്ന കാർ പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോലീസിന് നേരെ പാഞ്ഞടുത്തതോടെയാണ് വെടിയുതിർക്കേണ്ടി വന്നത്. പാരീസിലെ പഴയ പാലത്തിലാണ് സംഭവം നടന്നത്. നാലു തവണ വെടിയൊച്ചകേട്ടെന്നും കാറിൽ നിന്നും ഒരു വ്യക്തി ഇറങ്ങി 15 അടിവരെ ഓടിയ ശേഷം നിലത്തുവീഴുന്നതായി കണ്ടെന്നും ഈജിപ്തുകാരനായ ഒരു വിനോദസഞ്ചാരി വെളിപ്പെടുത്തി. ഭീകരതയ്ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന മാക്രോണിന് വധ ഭീഷണി മുന്നേയുള്ളതാണ്. നഗര ഹൃദയത്തിൽ അജ്ഞാതർ വെടിയേറ്റു മരിച്ചതോടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
Comments