ഷിംല: ഹിമാചൽ പ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ. നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവിൽ കോഡ് എന്നത് വളരെ മികച്ച തീരുമാനമാകുമെന്നും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോം സിവിൽ കോഡ് നല്ല തീരുമാനമാണെന്ന് കരുതുന്നു. ഹിമാചൽ പ്രദേശിന്റെ പശ്ചാത്തലത്തിൽ എപ്രകാരമാണ് നിയമം നടപ്പിലാക്കാൻ കഴിയുക എന്നത് പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ജയ്റാം ഠാക്കൂർ പറഞ്ഞു.
പഞ്ചാബിൽ വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശും പിടിച്ചടക്കാൻ പോകുകയാണെന്ന ആംആദ്മി പാർട്ടിയുടെ പ്രഖ്യാപനത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിമാചൽ പ്രദേശ് എന്ന സംസ്ഥാനം താരതമ്യേന സമാധാന അന്തരീക്ഷമുള്ളയിടമാണ്. ഇവിടെ ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ ശൈലി പ്രാവർത്തികമാകുകയില്ല. മൂന്നാമതൊരു ബദൽ പാർട്ടിയെ ഹിമാചലിലെ ജനങ്ങൾ അംഗീകരിക്കുകയില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഹിമാചലിൽ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായി എഎപി ഉയർന്നുവരികയാണെന്നായിരുന്നു ആംആദ്മി നേതാക്കളുടെ അവകാശവാദം. ഇക്കാര്യത്തിലാണ് ഹിമാചൽ മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്.
Comments