ബംഗളൂരു : കർണാടകയിൽ ഹിജാബിന്റെ പേരിൽ വിദ്യാർത്ഥിനികൾ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു. യാദ്ഗിർ ജില്ലയിലെ രണ്ടാം വർഷ പ്രീ- യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികൾ ആണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർത്ഥിനികൾ അധികൃതർ ക്ലാസുകളിൽ പ്രവേശിപ്പിക്കില്ലെന്ന് അറിഞ്ഞതോടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
ആറ് വിദ്യാർത്ഥിനികൾ ആണ് തിങ്കളാഴ്ച നടന്ന പരീക്ഷകൾ ബഹിഷ്‌കരിച്ചത്. ഇക്കണോമിക്‌സ് പരീക്ഷയാണ് തിങ്കളാഴ്ച നടന്നത്. ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികൾ ഇൻവിജിലേറ്റർമാരോട് ക്ലാസുകളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇൻവിജിലേറ്റർമാർ ഇതിന് അനുമതി നൽകിയില്ല. തുടർന്ന് ആറ് പേരും അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രണ്ടാം വർഷ പിയു പരീക്ഷകൾ ആരംഭിച്ചത്. ആദ്യ ദിനത്തിൽ തന്നെ രണ്ട് വിദ്യാർത്ഥിനികൾ പരീക്ഷകൾ ബഹിഷ്‌കരിച്ചിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ ആലിയ ആസാദി, റേഷ്മം എന്നിവരാണ് പരീക്ഷകൾ ബഹിഷ്‌കരിച്ചത്. ഹിജാബ് ധരിച്ച് മാത്രമേ പരീക്ഷ എഴുതുകയുള്ളൂവെന്ന വാശിയിൽ ആയിരുന്നു വിദ്യാർത്ഥിനികൾ. എന്നാൽ അനുവദിക്കില്ലെന്ന് പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ പറഞ്ഞതോടെ വിദ്യാർത്ഥിനികൾ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
Comments