കണ്ണൂർ: ചോദ്യപേപ്പർ വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ അവധിയിലേക്ക്. ബിരുദ വിഷയങ്ങളിലെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് അവധിയിലേക്ക് പോകുന്നത്. ഈ മാസം 28 മുതൽ എട്ട് ദിവസത്തേയ്ക്കാണ് അവധിയിൽ പ്രവേശിക്കുക.
സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ വിസിയെ കണ്ട് പി.ജെ വിൻസന്റ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ ഉടൻ രാജി വെയ്ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയിലുണ്ടായത്. പിന്നാലെ അവധിയിൽ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുൻ വർഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഗവൺമെന്റ് കോളേജ് അദ്ധ്യാപകനായ പി.ജെ വിൻസന്റ് ചൊക്ലിയിലെ പുതിയ ഗവ. കോളേജിന്റെ സ്പെഷ്യൽ ഓഫീസറായിരിക്കെ ഡപ്യൂട്ടേഷനിലാണ് കണ്ണൂർ സർവ്വകലാശാല പകീക്ഷാ കൺട്രോളർ സ്ഥാനത്തേയ്ക്ക് എത്തിയത്.
Comments