ന്യൂഡൽഹി: ഹൂതി വിമതർ ബന്ദിക്കളാക്കിയ ഏഴ് ഇന്ത്യക്കാർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തി. മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘം തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ചു. തങ്ങളെ സുരക്ഷിതരായി രാജ്യത്തേക്ക് മടക്കിയെത്തിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുകയാണെന്ന് ഏഴംഗ സംഘം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്റെ തലസ്ഥാന നഗരമായ സനയിൽ നിന്നും ഒമാന്റെ സഹായത്തോട് കൂടിയാണ് ഇന്ത്യൻ സംഘത്തെ തിരിച്ചെത്തിക്കാനായതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഒമാന്റെ റോയൽ എയർ ഫോഴ്സ് വിമാനത്തിൽ മസ്കറ്റിൽ നിന്നായിരുന്നു ഇവർ ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു ഇവർ ബന്ദികളാക്കപ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന യുഎഇയുടെ ചരക്കുകപ്പൽ അൽഹുദയിൽ നിന്നും ഭീകരർ പിടിച്ചെടുക്കുകയായിരുന്നു. മൂന്നരമാസത്തോളം ഇവർ ഹൂതി വിമതരുടെ ബന്ദികളായി കഴിഞ്ഞു. കപ്പൽ ജീവനക്കാരുടെ സംഘത്തിൽ 14 വിദേശികളുമുണ്ടായിരുന്നു.
യെമനിലെ സോകോത്ര ദ്വീപിൽ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജിസാനിലേക്ക് ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പൽ. ഇതിനിടെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബന്ദികളാക്കപ്പെട്ടത്. ജീവനക്കാരുടെ സംഘത്തിൽ ഇന്ത്യക്കാർ കൂടാതെ യുകെ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മ്യാൻമർ, എത്യോപ്യ സ്വദേശികളുമുണ്ടായിരുന്നു.
നിർണായകമായ നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് രക്ഷപ്പെടാനായതെന്നും അതിനുവേണ്ടി പരിശ്രമിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ എംബസിക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നതായി രക്ഷപ്പെട്ടെത്തിയവരിൽ ഒരാളായ മുഹമ്മദ് മുൻവർ സമീർ ഷെയ്ഖ് പ്രതികരിച്ചു. തങ്ങളോടൊപ്പം മറ്റ് നാല് രാജ്യങ്ങളിലെ പൗരന്മാരെയും കേന്ദ്രസർക്കാർ ഇടപെടലിൽ രക്ഷപ്പെടുത്തിയെന്ന് സമീർ ഷെയ്ഖ് കൂട്ടിച്ചേർത്തു.
‘യെമനിൽ അതീവ ഗുരുതരമായ സ്ഥിതിയാണ്. ഞങ്ങളുടെ കപ്പലും അതിലെ ചരക്കുകളും പിടിച്ചെടുക്കാനായിരുന്നു വിമതരുടെ ശ്രമം. കപ്പലിലെ ജീവനക്കാരായതിനാൽ ഞങ്ങളും തടവിലായി. എന്നാൽ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങളോട് നല്ലപോലെ പെരുമാറിയെന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിലെ ലക്നൗ സ്വദേശിയായ മുഹമ്മദ് ജാഷിം ഖാൻ പ്രതികരിച്ചു.
Comments