കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വർണം കണ്ടെത്തിയ സംഭവത്തിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവിനും പങ്കെന്ന് കസ്റ്റംസ്.
വാങ്ക്, ചാർമിനാർ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ കെപി സിറാജ്ജുദ്ദീനാണ് സ്വർണം അയച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിം കട്ടിയുടെ മകനും സിറാജ്ജുദ്ദീനും ചേർന്നാണ് സ്വർണം കടത്തിയത്.
സിനിമ നടീനടൻമാരുടെ സൈക്യൂരിറ്റിയായും പ്രവർത്തിച്ചിരുന്ന സിറാജ്ജുദ്ദീൻ കേസിലെ മറ്റു പ്രതികളോടൊപ്പം ചേർന്ന് തൃക്കാക്കര മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടിട്ടുള്ള കോൺട്രാക്ട് ജോലികളുെ ഏറ്റെടുത്ത് ചെയ്ത് വന്നിരുന്നു. ഇതിൽ നിന്നെല്ലാം ലഭിച്ച പണം ഇവർ സ്വർണക്കടത്തിന് ഉപയോഗിച്ചതായാണ് വിവരം. മകൻ കബളിപ്പിക്കപ്പെട്ടതാണെന്ന തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
സംഭവത്തിൽ പാഴ്സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുരുത്തുമ്മേൽ എൻറർ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്.
Comments