ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ്. ഏകീകൃത സിവിൽ കോഡ് ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് എഐഎംപിഎൽബി ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ആരോപിച്ചു. നിയമം നിലവിൽ വന്നാൽ മുസ്ലീങ്ങൾ അത് സ്വീകരിക്കില്ലെന്നും ഇയാൾ അവകാശപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും അവരവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന തന്നിട്ടുണ്ടെന്നും സംഘടനയുടേയതായി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
തൊഴിലില്ലായ്മ, സമ്പദ് വ്യവസ്ഥയിലെ തകർച്ച തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിയ്‌ക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതെന്നാണ് മറ്റൊരു ആരോപണം. രാജ്യത്തെ ഓരോ പൗരനും അവരവരുടെ മതത്തിൽ വിശ്വസിച്ച് ജീവിക്കുക എന്നത് ഭരണഘടന നൽകിയിട്ടുള്ള മൗലികാവകാശമാണ്. ന്യൂനപക്ഷങ്ങൾക്കും ഗോത്രവിഭാഗങ്ങളിൽ ഉള്ളവർക്കും അവരവരുടെ വിശ്വാസങ്ങളും പാരമ്പര്യവും പിന്തുടരുന്നതിനായി പ്രത്യേക വ്യക്തിനിയമങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇത് വഴി ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും തമ്മിലുള്ള പരസ്പര വിശ്വാസവും നിലനിർത്തുന്നുണ്ട്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് കള്ളത്തരമാണ്. അവർ യഥാർത്ഥത്തിൽ ലക്ഷ്യം വയ്‌ക്കുന്നത് മറ്റൊന്നാണ്. ഉയരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിയ്‌ക്കുകയാണ്. ആദ്യം ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
Comments