ശ്രീനഗർ : സ്കൂളുകളിൽ മതം വേണ്ടെന്ന തീരുമാനവുമായി ജമ്മു കശ്മീരിലിലെ സ്കൂളും. ക്ലാസുകളിൽ ഹിജാബ് ധരിക്കരുതെന്ന് അദ്ധ്യാപകർക്ക് നിർദ്ദേശം നൽകി. ബരാമുള്ളയിലെ ദഗ്ഗെർ പരിവാർ സ്കൂൾ അധികൃതർ ആണ് ക്ലാസുകളിൽ ഹിജാബ് ധരിക്കേണ്ടെന്ന് അദ്ധ്യാപകരോട് നിർദ്ദേശിച്ചത്.
വിദ്യാർത്ഥികളുടെ അറിവിനൊപ്പം മാനസിക ആരോഗ്യത്തിന് കൂടി ഊന്നൽ നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതി പ്രദാനം ചെയ്യുന്ന സ്കൂളുകൾ ആണ് പരിവാർ സ്കൂളുകൾ. ഇവിടങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹിജാബ് ധരിച്ച് എത്തുന്നത് അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികൾ സുരക്ഷിതത്വ ബോധവും, സന്തോഷം ഉണ്ടാകാനും, എല്ലായിടങ്ങളിലും അവർ സ്വീകരിക്കപ്പെടുന്നവരാണെന്ന ചിന്ത വളർത്താനും ഹിജാബ് ഇല്ലാതെ അദ്ധ്യാപകർ ക്ലാസിലെത്തുന്നത് സഹായകമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
സ്കൂളിന്റെ പ്രവർത്തനം വിലയിരുത്താൻ കഴിഞ്ഞ ദിവസം ദഗ്ഗെർ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹിജാബിന് ക്ലാസ് മുറികളിൽ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയുടെയും എല്ലാ തലത്തിലുമുള്ള വികസനം ആകണം അദ്ധ്യാപകരുടെ ലക്ഷ്യം എന്ന് ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. അതുപോലെതന്നെ ഓരോ വിദ്യാർത്ഥികളിലും വിശ്വാസം ഉണ്ടാക്കുകയും വേണം. പ്രവൃത്തി സമയങ്ങളിൽ കുട്ടികൾക്ക് അദ്ധ്യാപകരുമായി അടുത്ത് ഇടപഴകാൻ ഇത് സഹായിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ദ്രാണി ബാലൻ ഫൗണ്ടേഷനും, പൂനെ ആസ്ഥാനമാക്കിയുള്ള എൻജിഒയും, ചിനാർ കോർപ്പും സംയുക്തമായാണ് സ്കൂൾ പ്രവർത്തിപ്പിക്കുന്നത്.
Comments