പാലക്കാട്: പാന്റ്സ് തയ്ക്കാൻ തുണി നൽകിയ യുവാവിന് പാവാട പോലെയുള്ള പാന്റ്സ് തയ്ച്ച് നൽകിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. പാലക്കാട് സ്വദേശി അനൂപ് ജോർജ്ജിന്റെ പരാതിയിന്മേലാണ് ഉത്തരവ്. 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും ഉൾപ്പെടെ 12,000 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
2016ലാണ് കേസിനാസ്പദമായ സംഭവം. തയ്യൽക്കടയിൽ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി എടുത്ത് നൽകിയിരുന്നു. പറഞ്ഞ തിയതിയിലും ഒരാഴ്ച താമസിച്ചാണ് അനൂപിന് പാന്റ്സ് ലഭിച്ചത്. വീട്ടിൽ ചെന്നാണ് പാന്റ്സ് ഇട്ടു നോക്കിയത്. എന്നാൽ പാവാടയുടേതിന് സമാനമായ രീതിയിൽ വളരെ വലിപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചു വച്ചിരുന്നത്.
ഉടൻ തന്നെ കടയിലെത്തി പരാതി പറഞ്ഞെങ്കിലും കടയിലെ ജീവനക്കാർ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അനൂപിന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതി ലഭിച്ചതോടെ കൂടുതൽ പരിശോധനകൾക്കായി കണ്ണൂർ നാഷണൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ എൻ.മുകിൽവർണനെ എക്സ്പെർട്ട് കമ്മീഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധനയും നടത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.
Comments