കൊച്ചി: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ്ബാബുവിനെതിരെ രണ്ടിടത്ത് നിന്ന് തെളിവ് ലിച്ചതായി പോലീസ്. നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. പരാതിക്കാരിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിജയ് ബാബുവിനെതിരെ മറ്റ് സ്ത്രീകൾ പരാതി നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്നാണ് വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവ് ലഭിച്ചിരിക്കുന്നത്. സ്ഥലത്ത് വിജയ് ബാബുവിന്റെ സാന്നിധ്യവും ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താനായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതായി കണക്കാക്കുന്നതെന്നും കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം വിജയ് ബാബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. വിജയ് ബാബു വിദേശത്താണെന്ന വിവരത്തെ തുടർന്നാണ് നോട്ടീസ് പുറത്തിറക്കിയത്. ഇതിനിടെ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നടന്റെ വാദം. കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതിയിൽ തേവര പോലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments