യുഎഇ:മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി.പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റ് ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ മദ്ധ്യപൂർവദേശത്തെ ആദ്യ സംശുദ്ധ നഗരമായി ഷാർജ മാറും. ഈ പ്ലാന്റിലൂടെ 100 ശതമാനം മാലിന്യവും ഊർജ്ജോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താനാകും.
അബുദാബി മസ്ദർ , ഷാർജയിൽ മാലിന്യസംസ്കരണ ചുമതലയുള്ള ‘ബിയ എന്നിവയുടെ സംയുക്ത സംരംഭമായ ‘എമിറേറ്റ്സ് വേസ്റ്റ് ടു എനർജി കമ്പനി’യുടെ പ്ലാന്റ് ഫ്രഞ്ച് കമ്പനിയായ സിഎൻഐഎം ആണു നിർമിച്ചത്. നിലവിൽ 76% മാലിന്യമാണ് ഊർജോൽപ്പാദനത്തിന് ഉപയോഗിക്കുന്നതെങ്കിൽ ഇനിമുതൽ 100 ശതമാനവും ഉപയോഗപ്പെടുത്താനാകും.
മാലിന്യം പൂർണമായും ഇല്ലാതാകുകയും ഊർജം ലഭിക്കുകയും ചെയ്യുമെന്ന ഇരട്ടനേട്ടമാണ് പദ്ധതിക്കുള്ളത്. ആദ്യഘട്ടത്തിൽ 24 മെഗാവാട്ടിലേറെ ഊർജം ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷ.കാർബൺ മലിനീകരണമോ മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാതെ ഊർജം ഉൽപാദിപ്പിക്കാമെന്നതാണ് പാരമ്പര്യേതര ഊർജപദ്ധതികളുടെ പ്രത്യേകത. തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നു. പാരമ്പര്യേതര ഊർജം ഉപയോഗിച്ചുള്ള ജലശുദ്ധീകരണം, പാരമ്പര്യേതര ഊർജ സംഭരണം, ഇതിനുള്ള ബാറ്ററികളും ഇതര സംവിധാനങ്ങളും വികസിപ്പിക്കൽ, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പദ്ധതികളുമുണ്ട്.
പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിവർഷം 3 ലക്ഷം ടൺ മാലിന്യത്തിൽനിന്ന് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കാനാകുമെന്ന് ബിയ ഗ്രൂപ്പ് സിഇഒ: ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു. 28,000 വീടുകളിൽ വൈദ്യുതിയെത്തും. പ്രതിവർഷം 4.5 ലക്ഷം ടൺ കാർബൺ മലിനീകരണം ഇല്ലാതാക്കാം. മാലിന്യനിക്ഷേപ കേന്ദ്രത്തിനു മുകളിൽ സൗരോർജ പാനൽ പാകിയിട്ടുണ്ട്.
Comments