അബുദാബി:നഗര സൗന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ബാൽക്കണിയിൽ വിരിക്കരുതെന്ന മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ താമസക്കാർക്കായി വെർച്വൽ ബോധവത്കരണം സംഘടിപ്പിച്ചിരുന്നു.
താമസിക്കുന്ന ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും ജനലുകൾ, ബാൽക്കണികൾ തുടങ്ങിയ ഇടങ്ങളിൽ വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് നഗരത്തിലെ താമസക്കാർക്കായി വെർച്വൽ ബോധവത്കരണം സംഘടിപ്പിച്ചിരുന്നു.
വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യത്തിന് തടസ്സമുണ്ടാക്കും. വസ്ത്രം ഉണക്കാൻ മറ്റ് സംവിധാനങ്ങളെ ആശ്രയിക്കണം. പുറത്തേക്കു കാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണി വിരിച്ചിടുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു. വസ്ത്രം പറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് താമസക്കാർക്ക് അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ എസ്.എം.എസ് സന്ദേശം അയക്കുമെന്നും നഗരസഭ അറിയിച്ചു.
ഇൻസ്റ്റഗ്രാം, ട്വിറ്റർ, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും ഇതിനോടകം ബോധവത്കരണ കാമ്പയിൻ നടത്തിവരുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ബഹുനില കെട്ടിടങ്ങളുടെ ബാൽക്കണികളിൽനിന്നോ ജനാലകളിലൂടെയോ കുട്ടികൾ വീഴാതിരിക്കാൻ സുരക്ഷ സംവിധാനങ്ങൾ ഉണ്ടാവണമെന്നും അബുദാബി പോലീസ് നേരത്തെ അറിയിച്ചിരുന്നു. നിസ്സാര അശ്രദ്ധ വലിയ അപകടം വരുത്തിവെക്കും എന്നതിനാൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Comments