ഭുവനേശ്വർ: കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പ്രകടനം കാഴ്ചവെച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒഡിഷയിലെ മയൂർബാഞ്ച് ജില്ലയിൽ കരാഞ്ചിയ നഗരത്തിലാാണ് കേസിനാസ്പദമായ സംഭവം.
വരന്റെ വീട്ടുകാർ തന്നെയാണ് പാമ്പാട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇവർ തെരുവിലൂടെ നൃത്തം ചെയ്ത് റാലി നടത്തവേ പാമ്പാട്ടി തന്റെ മുളയുടെ കുട്ടയിൽ നിന്നും മൂർഖനെ പുറത്തെടുക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ഭയപ്പെടുകയും ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൂർഖനെ രക്ഷപ്പെടുത്തി പാമ്പാട്ടിയുൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂർഖൻ പാമ്പിനെ ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പാമ്പാട്ടിയുടെ പ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ പാമ്പാട്ടി മൂർഖനെ പുറത്തെടുക്കുന്നതും പ്രകടനം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പോലീസ് പ്രതികരിച്ചു. പാമ്പിന്റെ വിഷപ്പല്ലുകൾ ഒരുപക്ഷേ പാമ്പാട്ടി നീക്കം ചെയ്തിരിക്കാമെന്നും ഇത് നിയമവിരുദ്ധമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Comments