ലക്നൗ : സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി മദ്രസകൾ പ്രവർത്തിക്കുന്നതായി സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.
കെട്ടിടത്തിന്റെ ബാഹ്യപരിശോധന, മദ്രസ സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാടക, അദ്ധ്യാപകരും വിദ്യാർത്ഥികളും ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസ് അധികൃതരും, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് അധികൃതരും സംയുക്തമായുള്ള സമിതിയാണ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി അടുത്ത മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം ആകെ 7000 മദ്രസകൾ ആണ് ഉത്തർപ്രദേശിൽ ഉളളത്.
മദ്രസകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവരുന്നതായി സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പ് മന്ത്രി ധരംപാൽ സിംഗ് പറഞ്ഞു. ഭൂമി കയ്യേറ്റം, വിദ്യാഭ്യാസ നിലവാരമില്ലായ്മ തുടങ്ങിയ ആരോപണങ്ങൾ മദ്രസകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. ഇക്കാരണത്താലാണ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്. നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകുന്ന മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായുളള ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മദ്രസകളുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കുന്നത്.
Comments