വയനാട് : ചുരത്തിലൂടെയുള്ള യാത്രയ്ക്കിടെ ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകളിൽ നിന്നും താഴേയ്ക്ക് വീണ പാറക്കല്ല് തട്ടിയാണ് യുവാവിന് അപകടം ഉണ്ടായത്. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് മരിച്ചത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാറക്കല്ലാണ് അപകടം ഉണ്ടാക്കിയതെന്ന് വ്യക്തമായത് . അഭിനവിന് പുറകിലായി വന്ന ബൈക്ക് യാത്രക്കാരിൽ ഒരാളുടെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ബൈക്ക് പോകുന്നതിനിടെ മുകളിൽ നിന്നും വലിയ പാറക്കല്ല് ഉരുണ്ട് താഴേക്ക് വരുന്നതും, ഇത് അഭിനവ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇടിയുടെ ആഘാതത്തിൽ അഭിനവും കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തും വനത്തിനുള്ളിലേക്ക് വീണു. 250 ഓളം മീറ്റർ ഉയരത്തിൽ നിന്നാണ് കല്ലുപതിച്ചിരിക്കുന്നത്.
സംഭവത്തിൽ അഭിനവിന്റെ കാലിന് ആയിരുന്നു പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനീഷ് ഇപ്പോഴും ചികിത്സയിലാണ്. താമരശ്ശേരി ചുരത്തിൽ ആദ്യമായാണ് ഇത്തരം ഒരു അപകടം നടക്കുന്നത്. ഈ മാസം 16 നായിരുന്നു അഭിനവ് അപകടത്തിൽ മരിച്ചത്. വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി സുഹൃത്തുക്കളുമൊത്ത് പോകുന്നതിനിടെയായിരുന്നു അപകടം. . ആറാം വളവിൽവെച്ചാണ് അപകടം ഉണ്ടായത്.
പാറ ഇടിയാനുള്ള കാരണം തേടി വനംവകുപ്പും, റവന്യൂവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments