ന്യൂഡൽഹി : മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് വർഗീയ കലാപങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കഴിഞ്ഞ 7-8 വർഷമായി ഇന്ത്യയിൽ കലാപങ്ങൾ നടന്നിട്ടില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തോട് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ന്യൂപക്ഷങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്ന് നഖ്വി പറഞ്ഞു. 2014 ന് മുൻപ് രാജ്യത്ത് നാല് ശതമാനം ന്യൂനപക്ഷ വിഭാഗക്കാർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ജോലി ഉണ്ടായിരുന്നത്. എന്നാൽ മോദി സർക്കാരിന് കീഴിൽ അത് 10 ശതമാനത്തിൽ അധികമായി വർദ്ധിച്ചു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ എല്ലാ സമുദായങ്ങൾക്കും സാമൂഹിക സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ അറിയിച്ചതായി നഖ്വി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
100 ഓളം ബ്യൂറോക്രാറ്റുകൾ എഴുതിയ കത്തിനെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയ അക്രമത്തെക്കുറിച്ചും അവർ ആശങ്ക ഉന്നയിച്ചു. എന്നാൽ കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടയിൽ വലിയ വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് താൻ പ്രതിനിധി സംഘത്തോട് വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതിൽ മതമോ ജാതിയോ സമുദായമോ നോക്കാതെ കുറ്റവാളികൾക്കെതിരെ മോദി സർക്കാർ ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചതായി നഖ്വി പറഞ്ഞു.
യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ഇമോൺ ഗിൽമോർ, ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഉഗോ അസ്റ്റുട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമാണ് രാജ്യത്തെത്തിയത്.
Comments