കൊച്ചി: ഇടുക്കി പീരുമേട്ടിൽ സ്ഥാപിക്കാനിരുന്ന എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിയ്ക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും പദ്ധതി നടപ്പായാൽ പെരിയാർ കടുവ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ മാത്രമാണ് എയർ സ്ട്രിപ്പിലേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ പദ്ധതിക്ക് വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
ഇടുക്കി പീരുമേട് മഞ്ഞുമലയിൽ എയർസ്ട്രിപ്പ് നിർമിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ എംഎൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. വനത്തോട് ചേർന്ന് എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നത് ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു എംഎൻ ജയചന്ദ്രന്റെ ഹർജി.
പീരുമേട്ടിൽ എയർ സ്ട്രിപ്പ് വരുന്നതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥൻ എതിർപ്പ് ഉന്നയിച്ചിരുന്നു.ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
Comments