കണ്ണൂർ: കെ-റെയിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വീണ്ടും സംഘർഷം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരാണ് കല്ലിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ തടയുന്നത്. ഇന്ന് രാവിലെയും ധർമ്മടത്ത് കെ-റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.
സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം. വീടിന്റെ പേരിൽ നിരവധി കടബാദ്ധ്യതകൾ ഉണ്ട്. ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യഗ്രഹമിരിക്കും’ വീടുകളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
ഇന്നലെയും ഇന്ന് രാവിലെയും ഇവിടെ പ്രതിഷേധം നടന്നിരുന്നു. ഉദ്യോഗസ്ഥരിട്ട കല്ല് നാട്ടുകാർ പിഴുതുകളയുകയായിരുന്നു. ഈ സ്ഥലത്ത് തന്നെയാണ് ഉദ്യോഗസ്ഥർ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുത് മാറ്റുകയും ചെയ്തു. പോലീസ് സന്നാഹം ഉണ്ടെങ്കിലും സ്ത്രീകൾ രംഗത്തുണ്ട്. പോലീസുമായുണ്ടായ വാക്കേറ്റത്തിനിടെ ഒരു സ്ത്രീയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Comments