ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു വർഷത്തിനു ശേഷം അമ്മ സാവിത്രിദേവിയെ കാണാൻ എത്തുന്നു . 3 ദിവസമാണ് യോഗിയുടെ ഉത്തരാഖണ്ഡ് പര്യടനം . യോഗി യാമകേശ്വരിൽ എത്തുന്നതോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രി ധൻ സിംഗ് റാവത്ത് പറഞ്ഞു. മെയ് 3 ന് യാമകേശ്വരിലെത്തുന്ന യോഗി പരിപാടികൾക്ക് ശേഷം തന്റെ ഗ്രാമമായ പഞ്ചൂരിലേക്ക് പോകും .
മകനെ കാണാൻ ആഗ്രഹമുണ്ടെന്ന് 84 കാരിയായ സാവിത്രിദേവി അടുത്തിടെ മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ചായ കട നടത്തുന്ന യോഗിയുടെ സഹോദരി ശശിയുടെ ഒരേയൊരു ആഗ്രഹവും സഹോദരൻ അമ്മയെ കാണാൻ വരണം എന്നതാണ്. മെയ് 3 ന്, വീട്ടിൽ യോഗി കാണാൻ കുടുംബാംഗങ്ങൾ എല്ലാവരും എത്തും.
അഞ്ച് വർഷം മുമ്പ് 2017 ഫെബ്രുവരിയിലാണ് യോഗി തന്റെ അമ്മയെ അവസാനമായി കാണുന്നത്. അന്ന് ഉത്തരാഖണ്ഡിലും യുപിയിലും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയും നിലവിലെ നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ യോഗി, അമ്മയെയും കുടുംബാംഗങ്ങളെയും കാണാൻ അന്ന് തന്റെ ഗ്രാമമായ പഞ്ചൂരിൽ പോയിരുന്നു.
യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020-ൽ അന്തരിച്ചു. കൊറോണ പ്രോട്ടോക്കോൾ കാരണം അച്ഛൻ മരിച്ചിട്ടും യോഗിയ്ക്ക് വീട്ടിൽ എത്താനായില്ല . 2022 ൽ യോഗി ഒരു തിരഞ്ഞെടുപ്പ് റാലിക്കായി ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ പോയിരുന്നുവെങ്കിലും അമ്മയെ കാണാൻ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല.
അമ്മയെ കാണുന്നതിന് മുമ്പ് യോഗി യാമകേശ്വരിലേക്ക് പോകും. അവിടെ യോഗി തന്റെ ഗുരു അവൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഈ പരിപാടിയിൽ യോഗിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയും ഉണ്ടാകും.
Comments