തിരുവനന്തപുരം: തുടർചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അമേരിക്കയിലെത്തും. പാർട്ടി ചുമതലകൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും പാർട്ടി സെന്ററായിരിക്കും കോടിയേരിയുടെ ചുമതലകൾ നിർവഹിക്കുക എന്നുമാണ് റിപ്പോർട്ട്.
മൂന്ന് വർഷത്തോളമായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കോടിയേരി, ഇതിന് മുൻപും ചികിത്സയ്ക്കായി അമേരിക്കയിൽ പോയിട്ടുണ്ട്. 2020 ജനുവരിയിൽ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ കോടിയേരി ബാലകൃഷ്ണൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനുശേഷം ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ നടത്തിയ ചില പരിശോധനകളിൽ തുടർചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടിയേരി വീണ്ടും അമേരിക്കയിലെത്തുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഈ മാസം 24നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്രത്തിരിച്ചത്. മെയ് പത്തോടെ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് സൂചന.
Comments