തിരുവനന്തപുരം: ശമ്പളം നൽകുന്നതിന് വീണ്ടും സർക്കാരിനോട് സഹായം തേടി കെഎസ്ആർടിസി. ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിന് 65 കോടിയുടെ സഹായമാണ് ധനവകുപ്പിനോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സഹായമില്ലാതെ ഇത്തവണയും ശമ്പളം നൽകാനാകില്ലെന്ന വിലയിരുത്തലാണ് കെഎസ്ആർടിസിയ്ക്ക്.
കഴിഞ്ഞ മാസം സർക്കാർ 30 കോടി അനുവദിച്ചിരുന്നു. എന്നാൽ ഈ മാസം കഴിഞ്ഞ മാസത്തെക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതിനാലാണ് 62 കോടിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
82 കോടി രൂപയാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യം. കഴിഞ്ഞ മാസത്തിലും സർക്കാർ സഹായത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകിയിത്. സർക്കാർ സഹായം വൈകിയതിനെ തുടർന്ന് ശമ്പളവിതരണവും വൈകിയിരുന്നു. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ഉറപ്പ് പാലിക്കണമെന്ന് യൂണിയനുകൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം ലഭിച്ചില്ലെങ്കിൽ ആറാം തീയതി മുതൽ പണിമുടക്ക് നടത്തുമെന്ന നിലപാടിലാണ് യൂണിയനുകൾ. ഇത് മുന്നിൽ കണ്ടാണ് സർക്കാരിനോട് നേരത്തെ തന്നെ കെ.എസ്.ആർ.ടി.സി സഹായം അഭ്യർഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി നൽകിയത്.
Comments