ലക്നൗ ; കാമുകിയെ സന്തോഷിപ്പിക്കാനായി ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56-കാരന് കാമുകൻ അറസ്റ്റിൽ . ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫര്‍ അയല്‍ക്കാരിയായ 40-കാരിയുമായി കടുത്ത പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി അടുത്തിടെ ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് മുഹമ്മദ് സഫറിനോട് ആഗ്രഹം പറഞ്ഞിരുന്നു . ഇതോടെയാണ് കാമുകിയെ സന്തോഷിപ്പിക്കാൻ മുഹമ്മദ് സഫര്‍ സ്വന്തം മകളുടെ കുഞ്ഞിനെ തന്നെ തട്ടിക്കൊണ്ടുപോയി കൊടുത്തത് .
സഫറിന്റെ മകള്‍ക്ക് നാലാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരാമോയെന്ന് സഫര്‍ മകളോട് ചോദിച്ചിരുന്നു. മകളും മരുമകനും ഈ ആവശ്യം നിരാകരിച്ചതോടെയാണ് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ 20-ന് രാത്രി ബിജ്നോറിലെ നാഗിനയില്‍ മരുമകന്റെ വീട്ടിലെത്തിയ സഫർ ,എല്ലാവരും ഉറങ്ങിയപ്പോൾ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. കുഞ്ഞിനെ കിട്ടിയ കാമുകിയും ഇവരുടെ ഭര്‍ത്താവും സ്വദേശമായ ബീഹാറിലേക്ക് കടന്നിരുന്നു.
പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഇതോടെ മരുമകനായ കാസിം അഹമ്മദ് പോലീസില്‍ പരാതി നല്കി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് പോലീസ് സംഘങ്ങള്‍ ബീഹാറിലെത്തിയാണ് കുഞ്ഞിനെ തിരികെ എത്തിച്ചത്.
Comments