എറണാകുളം: പിണറായി വിജയൻ ഭരണത്തിന് കീഴിൽ കേരളത്തിൽ ഇരട്ട നീതിയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി ജോർജ്ജിനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത ഭീകരവാദികൾക്കും പിണറായി വിജയന്റെ കുഴലൂത്തുക്കാർക്കും ഒരു നീതിയും സത്യം വിളിച്ച് പറയുന്നവർക്ക് മറ്റൊരു നീതിയുമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇരട്ട നീതിയിലൂടെ കേരളീയ സമൂഹത്തെ വിഭജിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. എല്ലാവർക്കും ഒരു പോലെയാണ് നീതിയെങ്കിൽ പിസി ജോർജ് ഉൾപ്പെടെ ആരെയും നിയമം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാം. താരതമ്യേന ഗൗരവകരമായ ഒരു പ്രസ്താവന നടത്താത്ത ഒരാളെ രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുക എന്നത് എന്ത് സന്ദേശമാണ് നൽകുക എന്ന് ചിന്തിക്കണമെന്നും സന്ദീപ് വചസ്പതി പറഞ്ഞു.
പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എത്തിയിട്ടുണ്ട്. എതിർക്കുന്നവരെ അടിച്ചമർത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പിസി ജോർജ്ജ് പറഞ്ഞത് യാഥാർത്ഥ്യങ്ങളാണെന്നും കുമ്മനം പ്രതികരിച്ചു. പിസി ജോർജ്ജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാറിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പിസി ജോർജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Comments