എറണാകുളം : വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേർന്നുള്ള ഉണർവ്വ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സുരേഷ് ഗോപി. വർഷങ്ങൾക്ക് ശേഷം തങ്ങളിലൊരാളായി തിരിച്ചെത്തിയ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ചാണ് മറ്റുള്ളവർ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്. 1997 ൽ അറേബ്യൻ ഡ്രീംസ് എന്ന പേരിൽ നടന്ന പരിപാടിയ്ക്ക് പിന്നാലെ സുരേഷ് ഗോപിയും സംഘടനയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായി. ഇതേ തുടർന്നാണ് അദ്ദേഹം പരിപാടികളിൽ നിന്നും വിട്ടുനിന്നത്.
പണം നൽകാമെന്ന് വാഗ്ദാനം ചെയ്തയാൾ പറ്റിച്ചതോടെയാണ് സുരേഷ് ഗോപിയും അമ്മയും തമ്മിൽ തർക്കങ്ങൾ ഉണ്ടായത്. പരിപാടിയുടെ സംഘാടകൻ സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകാമെന്നായിരുന്നു സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. ഇത് പ്രകാരം താരങ്ങളെ അണി നിരത്തി പരിപാടി നടത്തുകയും ചെയ്തു. എന്നാൽ സംഘാടകൻ പണം നൽകിയില്ല. ഇതേ തുടർന്നാണ് സംഘടനയും സുരേഷ് ഗോപിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. സംഘടന സുരേഷ് ഗോപിയോട് രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം പിഴയടച്ച അദ്ദേഹം പിന്നീട് സംഘടനയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇടവേള ബാബുവും ബാബുരാജും സുരഭിലക്ഷ്മിയും ഉൾപ്പെടെയുളള താരങ്ങളാണ് സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്. രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി അടുത്തിടെയാണ് കാലാവധി പൂർത്തിയാക്കിയത്.
Comments