ഭുവനേശ്വർ : ഒഡീഷയിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലാൽസു എന്ന് അറിയപ്പെടുന്ന ലക്ഷ്മൺ ആണ് കീഴടങ്ങിയത്. കാലഹണ്ടി ഏരിയ കമ്മിറ്റിയിൽ ചേർന്നു പ്രവർത്തിക്കുന്ന ഇയാളുടെ തലയ്ക്ക് പോലീസ് അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കാലഹണ്ടി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയായിരുന്നു കീഴടങ്ങൽ. ആയുധവും പോലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്. നേരത്തെ കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരരായ കലാം ദേവി, രാമദാസ് എന്നിവരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കീഴടങ്ങുന്നവർക്ക് സർക്കാരും പോലീസും നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് ഇവരിൽ നിന്നും കേട്ടറിഞ്ഞതോടെയാണ് ലക്ഷ്മൺ കീഴടങ്ങാൻ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് ഭീകരതയും ലക്ഷ്മണിന്റെ മനം മടുപ്പിച്ചിരുന്നു.
2009 ലാണ് ഇയാൾ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. ഛത്തീസ്ഗഡിലെ ഗാംഗ്ലൂർ ദളത്തിൽ പ്രവർത്തനം ആരംഭിച്ച ഇയാൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഒഡീഷയിലേക്ക് നീങ്ങി. 2014ലാണ് ഇയാൾ ഏരിയ കമ്മിറ്റി അംഗം ആയത്. ഒഡീഷ പുന:രധിവാസ നയപ്രകാരം ലക്ഷ്മണയ്ക്ക് ആവശ്യമായത് എല്ലാം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വീട് വയ്ക്കാൻ സ്ഥലം, അഞ്ച് ലക്ഷം രൂപ, വിവാഹത്തിനുള്ള ചിലവ്, എല്ലാമാസവും പഠനചിലവായ 3000 രൂപ എന്നിവയാണ് നൽകുക.
Comments