കാസർകോട്: ഷവർമയിലെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് ഐഎഎസ് നിർദ്ദേശം നൽകി. എന്നാൽ ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോൾ മാത്രമുണ്ടാകുന്ന പരിശോധനയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് തന്നെ സാധിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എല്ലാ ഷവർമ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തണം എന്നാണ് നിർദ്ദേശം. ഷവർമ വിൽപ്പന കേന്ദ്രങ്ങളിലെ വൃത്തി, അവർ ഉപയോഗിക്കുന്ന മാംസം, മയോണൈസ് നിർമ്മാണം, പച്ചക്കറിയുടെ ഉപയോഗം എന്നിവയിലെല്ലാം പരിശോധന നടത്താനാണ് നിർദ്ദേശം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.
അതേസമയം കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് മരിച്ച ദേവനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ ഉടൻ തുടങ്ങും. ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഐഡിയൽ ഫുഡ് പോയിന്റിൽ നിന്നുമാണ് കുട്ടി ഷവർമ്മ കഴിച്ചത്. ഇവിടുത്തെ മാനേജിംഗ് പാർട്ണർ അനക്സ്, ഷവർമ്മ ഉണ്ടാക്കിയ നേപ്പാൾ സ്വദേശിനി റായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പോലീസ് വിളിച്ചു വരുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments