കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക ചോദ്യം ചെയ്യലുകൾ ഈയാഴ്ച. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം മെയ് 31 ന് അവസാനിക്കും.
അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർബേഷ് സാഹിബായിരുന്നു യോഗം വിളിച്ചത്. ഇനിയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ളവരുടെ ചോദ്യം ചെയ്യൽ വേഗം പൂർത്തിയാക്കാനും, സൈബർ ഫോറൻസിക് പരിശോധന പൂർത്തിയായി ലഭിക്കുന്ന ശബ്ദ രേഖകൾ വേഗത്തിൽ പരിശോധിക്കാനും ക്രൈംബ്രാഞ്ച് മേധാവി യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിൽ ഇനിയും ചോദ്യം ചെയ്യാനുള്ളവരെ വേഗത്തിൽ വിളിച്ചു വരുത്തത്. നിലവിൽ സാക്ഷി പട്ടികയിലുള്ള നടി കാവ്യാ മാധവനെയും ഉടൻ ചോദ്യം ചെയ്യും.
വിചാരണയ്ക്കിടെ ദിലീപിന് അനുകൂലമായി കൂറുമാറിയവരുടെയും മൊഴിയെടുക്കും. കേസിൽ ചില നിർണായക അറസ്റ്റുകളും ഉണ്ടായേക്കുമെന്നാണ് സൂചന.വധശ്രമ ഗൂഢാലോചന കേസിൽ തെളിവു നശിപ്പിച്ചതിന് പ്രതിചേർക്കപ്പെട്ട സൈബർ ഹാക്കർ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അവശ്യം വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങൾ ചോരരുതെന്ന് കർശന നിർദ്ദേശം കോടതിയും, ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.
Comments