ബെംഗളൂരു: കർണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അതിർത്തി പ്രശ്നങ്ങളിൽ കർണാടക സർക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. തങ്ങളുടെ ഭൂമിയിൽ നിന്ന് ഒരിഞ്ച് പോലും വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോഴാണ് അവിടുത്തെ രാഷ്ട്രീയക്കാർ അതിർത്തി പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
കന്നഡ സംസാരിക്കുന്ന ജനങ്ങളുള്ള നിരവധി പ്രദേശങ്ങൾ മഹാരാഷ്ട്രയിലുണ്ട്. അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കർണാടക സർക്കാർ തയ്യാറാണ്. തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനായി അതിർത്തി-ഭാഷാ തർക്കങ്ങൾ എടുത്തുയർത്തുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാരുടെ നീക്കം തീർത്തും അധമമാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
2021 ഡിസംബറിൽ അതിർത്തി ജില്ലയായ ബെലഗാവിയിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇരുസംസ്ഥാനങ്ങളും ജില്ലയുടെ അവകാശമുന്നയിച്ചു. നിലവിൽ കർണാടകയുടെ ഭാഗമാണ് ബെലഗാവിയെന്നാണ് കേന്ദ്രസർക്കാർ നിയോഗിച്ച മഹജൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ബെലഗാവി, ഖാനപൂർ, കർവാർ, ബിദാർ തുടങ്ങിയ അതിർത്തി പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. നിലവിൽ അതിർത്തി തർക്കമുള്ള പ്രദേശങ്ങൾ പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. പിന്നീട് 1956ൽ നടന്ന പുനഃസംഘടനയിൽ കർണാടകയുടെ ഭാഗമാകുകയായിരുന്നു.
Comments