ലക്നൗ : ക്ഷേത്രത്തിലേക്കും മുസ്ലീം പള്ളിയിലേക്കും പ്രവേശിക്കാൻ ഒരു കവാടം മാത്രം. ഇരു ആരാധനാലയങ്ങളിലും പ്രാർത്ഥന നടക്കുന്നത് രണ്ട് സമുദായക്കാരുടെയും സമ്മതത്തോടെ. വേറിട്ട വിശ്വാസങ്ങളിലൂടെ വീണ്ടും മതസൗഹാർദ്ദത്തിന്റെ ഉദാഹരണമാവുകയാണ് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ.
കാൻപൂരിലെ ടാറ്റ്മിൽ ചൗക്കിൽ നഗരത്തിന്റെ ഹൃദയത്തിലാണ് മതമൈത്രി വിളിച്ചോതുന്ന ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആരതിയും അസാനും ഒരു പ്രശ്നവുമില്ലാതെ നടക്കുമെന്നും ഇരു സമുദായക്കാരുടെയും സഹകരണത്തോടെയാണ് ആരാധന നടത്താറുള്ളത് എന്നും ക്ഷേത്ര പുരോഹിതൻ പറയുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്നതിലാണ് തങ്ങൾ വിശ്വസിക്കുന്നത്. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനും പള്ളിക്കും ഒരേ കവാടമായതിനാൽ എന്നും ക്ഷേത്രം കടന്ന് വേണം പള്ളിയിൽ പ്രവേശിക്കാൻ. മൂന്ന് നാല് വർഷമായി തങ്ങൾ പള്ളിയിൽ വരാൻ തുടങ്ങിയിട്ട്. രണ്ട് സമുദായങ്ങളിലുമുള്ള ആളുകളെ ഇവിടെ സാഹോദര്യമാണ് ബന്ധിപ്പിക്കുന്നത് എന്ന് പളളിയിൽ പ്രാർത്ഥിക്കാൻ എത്തിയ ഒവൈസ് എന്ന വിശ്വാസി പറഞ്ഞു.
Comments