വയനാട് : കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ എത്തും. ആദിവാസി ഊരുകൾ സന്ദർശിക്കാൻ വേണ്ടിയാണ് കേന്ദ്ര മന്ത്രി നേരിട്ട് എത്തുന്നത്. രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കും.
കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി , ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി എന്നിവ കേന്ദ്ര മന്ത്രി സന്ദർശിക്കും. വൈകിട്ട് 4 മണിക്ക് മാദ്ധ്യമങ്ങളെ കാണും. ശേഷം വയനാട് സന്ദർശനം പൂർത്തീകരിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആദിവാസികൾ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി രാജ്യസഭയിൽ സുരേഷ് ഗോപി സംസാരിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ വിഷയം പഠിക്കാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. സ്മൃതി ഇറാനി നേരിട്ടെത്തുമെന്നും ഉറപ്പ് നൽകിയിരുന്നു.
അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചാണ് സ്മൃതി ഇറാനി അട്ടിമറി വിജയം നേടിയത്. എന്നാൽ കഴിഞ്ഞ പ്രാവശ്യം അമേഠിയ്ക്കൊപ്പം വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനം രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
Comments