തിരുവനന്തപുരം : കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ബദൽ സംവാദത്തിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് കെ റെയിൽ. വേണ്ടത് ബദൽ സംവാദം അല്ല, തുടർ സംവാദങ്ങളാണെന്നാണ് കെ റെയിൽ വിശദീകരണം.
ബുധനാഴ്ചത്തെ ബദൽ സംവാദത്തിലും കെ റെയിൽ എംഡി അജിത് കുമാർ പങ്കെടുക്കില്ല. സർക്കാർ അനുമതി ഇല്ലാത്തതിനാലാണിത്. ഏപ്രിൽ 28 ലെ സംവാദം ആശയ സമ്പന്നതയാൽ വിജയകരമായിരുന്നുവെന്ന് കെ റെയിൽ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ബദൽ സംവാദം എന്ന രീതിയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. ഏപ്രിൽ 28-ലെ പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകൾ ആണ് വേണ്ടത് എന്നാണ് വിശദീകരണം.
ഏപ്രിൽ 28ന് നടന്ന പാനൽ ചർച്ചയിലേക്ക് അലോക് വർമ്മയെയും ശ്രീധർ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാൽ പാനൽ ചർച്ചയിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നുവെന്ന് കെ റെയിൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ജനകീയ പ്രതിരോധ സമിതിയുടെ സംവാദവുമായി ബന്ധപ്പെട്ട് സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതായും പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് കെ റെയിലിന്റെ വിശദീകരണം. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ലെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കി.
ഭാവിയിൽ സുതാര്യമായി ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തുമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
Comments