തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം മറ്റ് പലതാണെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കും. സിനിമാ മേഖല സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഹേമ കമ്മിറ്റിയുടെ കരട് നിർദേശങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
റിപ്പോർട്ട് പുറത്തുവിടുന്നതിലല്ല മറിച്ച് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയിട്ടുള്ള നിർദേശങ്ങൾ നടപ്പിലാക്കുന്നതിലായിരിക്കും സർക്കാർ പ്രാധാന്യം നൽകുക. രഹസ്യാത്മകമായി സൂക്ഷിക്കും എന്നറിഞ്ഞ് പലരും മൊഴികൾ നൽകിയിരിക്കുന്നതെന്ന സാഹചര്യത്തിലാണ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്തുവിട്ടു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കുക, തുല്യവേതനം ഉറപ്പാക്കുക, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും കർശനമായി നിരോധിക്കുക, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടു വരുമെന്നും സാംസ്കാരിക വകുപ്പ് പറയുന്നു.
Comments