കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷി സാഗർ വിൻസന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് കാവ്യാ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാഗർ.
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പൾസർ സുനിയും, കൂട്ടുപ്രതി വിജീഷും ലക്ഷ്യയിലെത്തിയെന്ന് തെളിയിക്കാനുള്ള സാക്ഷിയായ സാഗർ വിചാരണ ഘട്ടത്തിൽ മൊഴി മാറ്റി കൂറുമാറിയിരുന്നു. സാഗർ വിൻസന്റിനെ പ്രതിഭാഗം സ്വാധീനിച്ചെന്നും, ആലപ്പുഴയിലെ ഹോട്ടലിൽ വച്ചാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ കൂറുമാറിയ നിരവധി സാക്ഷികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സാഗർ വിൻസന്റിനെയും ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
സംഭവത്തിന് ശേഷം ലക്ഷ്യയിലെത്തിയ നാലാം പ്രതി വിജീഷ് ദിലീപോ, കാവ്യയോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നായിരുന്നു സാഗറിന്റെ മൊഴി. നടിയെ ആക്രമിച്ച കേസിൽ മറ്റൊരു സാക്ഷി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സാഗർ വിൻസന്റിനെ ചോദ്യം ചെയ്തത്.
Comments