മുംബൈ: ദേശീയ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ബോറിയ മജൂംദാറിന് വിലക്ക്. ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു ക്രിക്കറ്റ് മത്സരത്തിലും രണ്ടു വർഷത്തേക്ക് ബോറിയയ്ക്ക് ഇനി പ്രവേശനം ഉണ്ടാവില്ല. ഒപ്പം മത്സരങ്ങളെക്കുറിച്ച് എഴുതാനോ താരങ്ങളെ അഭിസംബോധന ചെയ്യാനോ വിലക്കുള്ള കാലഘട്ടത്തിൽ സാധിക്കില്ല. മൂന്നംഗ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്.
അഭിമുഖത്തിന് വിസമ്മതിച്ചതോടെ ക്രിക്കറ്റ് ജീവിതം ഇല്ലാതാക്കുമെന്ന തരത്തിലുള്ള ഭീഷണി നടത്തിയെന്നാണ് ബോറിയക്കെതിരായ പരാതി. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന തരത്തിൽ ബോറിയ എല്ലാ യോഗത്തിലും അന്താരാഷ്ട്ര ദേശീയ മത്സരങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.
ക്രിക്കറ്റിലെ ദു:സ്വാധീനം എല്ലാ മേഖലയിലും വളരുന്നതിന്റെ അവസാന സംഭവമായി മാറിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകൻ ബോറിയ മജൂംദാർ സാഹയെ ഭീഷണിപ്പെടുത്തിയ വാർത്ത. ദേശീയ ക്രിക്കറ്റ് താരവും പശ്ചിമബംഗാൾ സ്വദേശിയുമായ വൃദ്ധിമാൻ സാഹയെ ബോറിയ ഭീഷണിപ്പെടുത്തിയെന്ന പരാതി പേര് പരാമർശിക്കാ തെയാണ് ഒരു അഭിമുഖത്തിലാണ് സാഹ വെളിപ്പെടുത്തിയത്.
സാഹയുമായി ബോറിയ നടത്തിയ ചാറ്റുകളുടെ സ്വഭാവം തിരിച്ചറിഞ്ഞ ക്രിക്കറ്റ് ലോകത്തെ നിരവധിപേർ സാഹയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. മുതിർന്ന താരങ്ങളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ബിസിസിഐ പരാതി സ്വമേധയാ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തിയതോടെയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച ബിസിസിഐ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ബോറിയ മജൂംദാറിനെ രണ്ടു വർഷത്തേക്ക് വിലക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു മത്സരം റിപ്പോർട്ട് ചെയ്യാനോ ലേഖനങ്ങൾ എഴുതാനോ കായികതാരങ്ങളെ ബന്ധപ്പെടാനോ ബോറിയയ്ക്ക് ഇനി രണ്ടു വർഷത്തേക്ക് സാധിക്കില്ല. എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബോറിയയുടെ വിഷയത്തിൽ നിരോധനം ബാധകമാണ്.
Comments