നീണ്ട ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയ സുരേഷ് ഗോപിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അമ്മ യോഗത്തിൽ സംസാരിക്കുന്ന മണിയൻ പിള്ള രാജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്വന്തം ജീവിതത്തിൽ സുരേഷ് ഗോപിയിൽ നിന്നും ലഭിച്ച സഹായത്തേയും അമ്മയിലേക്ക് ദിവസവും ലഭിക്കുന്ന കത്തുകളെ കുറിച്ചുമാണ് മണിയൻ പിള്ള രാജു പറയുന്നത്.
ഗുജറാത്തിൽ ജോലി ചെയ്യുന്ന മകൻ സച്ചിന് കൊറോണ സ്ഥിരീകരിച്ച കാലത്ത് സുരേഷ് ഗോപിയിൽ നിന്നും ലഭിച്ച സഹായത്തെ കുറിച്ചാണ് മണിയൻ പിള്ള രാജു പറയുന്നത്. ഒരൽപ്പം വൈകിയിരുന്നുവെങ്കിൽ മകനെ ജീവനോടെ തിരികെ ലഭിക്കില്ലായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. മകന് ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. ആരോഗ്യ നില അത്യന്തം ഗുരതരമായിരുന്നു. ഗുജറാത്തിൽ നിന്നും സന്ദേശം വരുമ്പോൾ ആരെ വിളിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് സുരേഷ് ഗോപിയെ ഓർത്തുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു.
സുരേഷ് ഗോപിയെ തനിക്ക് ഒരിക്കലും മറക്കാനാകില്ല. ‘ഞാൻ സുരേഷ് ഗോപിയോട് കരഞ്ഞുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. വിശദാംശങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം ഫോൺ വെച്ചു. പിന്നെ നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു. ഗുജറാത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകൻ ജോലി ചെയ്യുന്ന ഓയിൽ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്.
അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എത്തി അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് മകനേയും കൊണ്ടവർ രാജ്കോട്ടിലെ ആശുപത്രിയിലെത്തിയത്. അവിടെ എല്ലാത്തിനും തയ്യാറായി ഡോക്ടർമാരും ഉണ്ടായിരുന്നു. ഒരൽപ്പം വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ ലഭിക്കുമായിരുന്നില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സുരേഷിന്റെ ഇടപെടൽ കൊണ്ടാണ് അവനെ കൃത്യമായി ആശുപത്രിയിൽ എത്തിക്കാനായത്. ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നതിന് കാരണക്കാരൻ സുരേഷ് ഗോപിയാണ്’ മണിയൻപിള്ള രാജു പറഞ്ഞു.
അമ്മയിലേക്ക് സഹായങ്ങൾ തേടി ദിവസവും നിരവധി കത്തുകൾ എത്താറുണ്ടെന്നും കത്തിന്റെ എല്ലാം അവസാനം സുരേഷ് ഗോപിയുടെ നമ്പർ തരുമോ എന്നാണെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം ടിനി ടോമും സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞെത്തിയിരുന്നു.
Comments