തിരുവനന്തപുരം: പിസി ജോർജ്ജിന്റെ അറസ്റ്റ് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്താൻ പോലീസിനായില്ലെന്ന് കോടതി. പി.സിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നിന്നും പോലീസ് സംഘം എത്തി പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുക്കുന്നതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം അനുവദിക്കാമെന്ന് വിധികളുണ്ട്,. പിസി ജോർജ്ജിനെതിരെ സമാന കേസുകളുണ്ടോ എന്നത് വ്യക്തമല്ല. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് പിസി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ജാമ്യ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പോലീസ് നടപടിയെന്ന വിമർശനം ശരിവെക്കുന്നതാണ് ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങൾ.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പിസി ജോർജ്ജ് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അവധി ദിനമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാണ് പിസി ജോർജ്ജിനെ പോലീസ് ഹാജരാക്കിയത്. എആർ ക്യാമ്പിൽ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോർജിനായി ഹാജരായത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ അഞ്ച് മണിയോടെ പിസി ജോർജ്ജിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ അഭിവാദ്യമർപ്പിക്കലും പ്രതിഷേധ പ്രകടനവും നടന്നിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ എത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിൽ പി.സി. ജോർജിന് അഭിവാദ്യമർപ്പിച്ച് ബി ജെ പി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Comments