ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരതയെ രാജ്യത്തു നിന്നും വേരൊടെ പിഴുതെറിയാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. കമ്യൂണിസ്റ്റ് ഭീകരവാദ മേഖലകളിൽ വികസനം എത്തിച്ച് ഭീകരരെ തുരത്തിയോടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വനഭൂമികളിൽ പൊതു വികസനത്തിനായുള്ള നിർമ്മാണ പ്രവൃത്തികൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അനുമതി നൽകിയത്.
സ്‌കൂൾ, പ്രാഥമികാരോഗ്യകേന്ദ്രം, ആശുപത്രി, മഴവെള്ള സംഭരണി, റോഡുകൾ, വൈദ്യുതി വിതരണലൈനുകൾ, കുടിവെള്ള പദ്ധതി തുടങ്ങി 14 പദ്ധതികളാണ് മേഖലകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. വികസന പദ്ധതികൾക്കായി നേരത്തെ വനം പരിസ്ഥിതി മന്ത്രാലയം അഞ്ച് ഹെക്ടർ വനഭൂമി നികത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നൽകിയിരുന്നു. ഇത് 40 ഹെക്ടറായി വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ നൽകിയ അനുമതിയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിച്ചിരുന്നു.
അടുത്തിടെ കമ്യൂണിസ്റ്റ് ഭീകര സ്വാധീന മേഖലകളിൽ നടപ്പാക്കിയ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനഭൂമിയിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ വനം- പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്.
നിലവിൽ രാജ്യത്ത് ആകെ 34 കമ്യൂണിസ്റ്റ് ഭീകര സ്വാധീന ജില്ലകളാണ് ഉള്ളത്. പദ്ധതിയുടെ ഭാഗമായി ഇവിടങ്ങളിൽ 5,412 കിലോ മീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കും. എട്ട് പാലങ്ങളും നിർമ്മിക്കും. ഇതിനായി ഏകദേശം 78,673 കോടി രൂപ ചിലവുവരുമെന്നാണ് കരുതുന്നത്. കമ്യൂണിസ്റ്റ് ബാധിത മേഖലകളിൽ ഇതുവരെ 4981 കിലോ മീറ്റർ പാതയുടെ നിർമ്മാണവും ആറ് പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഇതിന് പുറമേ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കും.
Comments