ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും പാക് ടണൽ കണ്ടെത്തി. സാമ്പ ജില്ലയിലെ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമാണ് ടണൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ടണൽ വിശദമായി പരിശോധിക്കുമെന്ന് സുരക്ഷാ സേന അറിയിച്ചു.
ചാക്ക് ഫഖ്വിര മേഖലയിലെ അതിർത്തിവേലിയ്‌ക്ക് സമീപമായാണ് ടണൽ കണ്ടത്. വൈകീട്ട് മേഖലയിൽ പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയാണ് ടണൽ ശ്രദ്ധയിൽപ്പെട്ടത്. മണ്ണിനടിയിൽ ചെറിയ കുഴിയാണ് സുരക്ഷാ സേന ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് ടണലാണെന്ന് വ്യക്തമായത്. സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മണ്ണും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗിച്ച് ടണൽ മറച്ചിരുന്നു. വൈകുന്നേരം ആയതിനാൽ സുരക്ഷാ സേനയ്‌ക്ക് ടണലിൽ വിശദമായ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
ടണലിന് ഏകദേശം 150 മീറ്റളോളം നീളം ഉണ്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തി കടക്കാനായി ഭീകരർ നിർമ്മിച്ച ടണലാണ് ഇതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടണലിന്റെ പരിസരം സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്.
Comments