കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പണ്ട്യാലമുക്കിലെ വീടിന്റെ സുരക്ഷ പോലീസ് വർദ്ധിപ്പിക്കും. സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസൻ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ താമസിച്ചത് വൻ സുരക്ഷാ വീഴ്ചയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരത്തുള്ള റോഡുകളുടേയും ഇടവഴികളുടേയും വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന റോഡിൽ നിന്ന് മുഖ്യമന്ത്രിയുടെ വീടിന് പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കമുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വഴിയടക്കം പോലീസ് സംഘം ഇന്നലെ പരിശോധിച്ചു.
ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, അഡീഷനൽ കമ്മീഷണർ പി.പി.സദാനന്ദൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കഴിഞ്ഞദിവസം സ്ഥലം പരിശോധിച്ചത്..
വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വെയ്ക്കാനും പോലീസുകാരെ കാവൽ നിർത്താനും തീരുമാനമായിട്ടുണ്ട്.വീടിന്റെ 200 മീറ്റർ പരിധിയിൽ വരുന്ന വീടുകളിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
Comments