തൊടുപുഴ : ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിൽ പരിക്കേറ്റ് രക്തം വാർന്ന് മദ്ധ്യവയസ്കൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം (അമ്പി- 52) ആണ് കൊല്ലപ്പെട്ടത്. കേസിൽ വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ വീട്ടിൽ സെലീനയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റതാണെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ടൗൺഹാളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇയാൾ സ്ഥിരമായി ഉറങ്ങിയിരുന്നത്. പിടിച്ചുപറി, മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളായിരുന്നു അബ്ദുൾ സലാം.
വൈകീട്ട് അബ്ദുൾ സലാമിന്റെ അടുത്ത് സെലീന മദ്യം ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകിയില്ല. ഇതാണ് വാക്കേറ്റത്തിലേക്ക് എത്തിച്ചത്. ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ സെലീന് അബ്ദുൾ സലാമിന്റെ കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. മാരകമായി മുറിവേറ്റ ഇയാൾ നഗരത്തിലൂടെ നടന്ന് വെയിറ്റിംഗ് ഷെഡ്ഡിലെത്തി കിടന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ മരിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെലീനയാണ് പ്രതിയെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിക്കാൻ സെലീന വിസമ്മതിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയത് ഉൾപ്പെടെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Comments