തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരം ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജു മൂന്ന് അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
തുടർന്നാണ് പ്രതിപക്ഷ സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ല.ഐ.എൻ.ടി.യു.സി. ഉൾപ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തിലുള്ളത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരേയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകൾ വ്യക്തമാക്കി.
സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.മന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് ഇന്നലെ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സംഘടനകൾ ആരോപിച്ചിരുന്നു.
ശമ്പളം ഉടൻ തന്നെ നൽകണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാൽ ഈ മാസം 21 ന് ശമ്പളം നൽകാമെന്ന് മാനേജ്മെന്റും മന്ത്രിയും അറിയിച്ചു. അത് അംഗീകരിക്കില്ലെന്ന് യൂണിയനുകൾ പറഞ്ഞു. തുടർന്ന് ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കോർപറേഷൻ സി എം ഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.
Comments