കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കില്ലെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചരണങ്ങളൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎഎ സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. കൊറോണ ശമിയ്ക്കുന്ന മുറയ്ക്ക് നിയമം രാജ്യത്ത് നടപ്പാക്കും.
മമതയ്ക്ക് നുഴഞ്ഞുകയറ്റം തുടരാൻ ആഗ്രഹമുണ്ടെന്നും ബംഗാളിൽ എത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അമിതാ ഷാ കുറ്റപ്പെടുത്തി. സിഎഎ ഉണ്ടായിരുന്നു,നിലനിൽക്കുന്നു, യാഥാർത്ഥ്യമായി തുടരും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യം നടപ്പിലാക്കാതിരിക്കാൻ തൃണമൂലിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷാ നിയമത്തെ കുറിച്ച് വീണ്ടും ചർച്ചകൾക്ക് തുടക്കമിടുന്നത്.
2019 ഡിസംബർ 4 നാണ് കേന്ദ്ര മന്ത്രിസഭ പൗരത്വ (ഭേദഗതി) ബിൽ അംഗീകരിച്ചത്. പിന്നീട് ഡിസംബർ 10 ന് ലോക്സഭയും, 11 ന് രാജ്യസഭയിലും ബിൽ പാസാക്കി. ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ നിയമം ആവുകയും ചെയ്തു. 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുക എന്ന ഉദേശ്യത്തോടെയാണ് 1955 ലെ ഇന്ത്യൻ പൗരത്വനിയമം ഭേദഗതി ചെയ്തത്
Comments