പത്തനംതിട്ട:അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാമാവശേഷമായി ക്ഷേത്രം.തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷന്റെ സ്വന്തം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല പരുമല തിക്കപ്പുഴയിലെ കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രത്തിനാണ് ഈ ദുർഗതി.ശ്രീകോവിൽ ഇടിഞ്ഞു വീണിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു.
ക്ഷേത്രം പുനരുദ്ധാരണം നടത്തണമെന്ന ഭക്തരുടെ ആവശ്യത്തോട് ദേവസ്വം ബോർഡ് നിഷേധ നിലപാടാണ് സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റെ അഡ്വക്കേറ്റ് കെ അനന്തഗോപന്റെ വീട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരമുള്ള പരുമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാന്നാർ സബ് ഗ്രൂപ്പിന്റെ പരിധിയിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രമെന്ന് വിളിക്കാൻ ഒന്നും ഇവിടെ അവശേഷിക്കുന്നില്ല.
ക്ഷേത്രത്തിന് ശ്രീകോവിൽ പോലുമില്ല. പ്രദേശവാസികൾ തിരി തെളിച്ചിരുന്ന ദേവ പ്രതിഷ്ഠ ആരോ ഇളക്കി മാറ്റിയിരിക്കുന്നു.വർഷങ്ങളായി ക്ഷേത്രത്തിൽ പ്രതിഷ്ഠയും പൂജാരിയും ഇല്ല.പ്രദേശവാസികളായ ഭക്തജനങ്ങൾ ഇടയ്ക്കിടെ ഇവിടെ വന്ന് തിരി തെളിക്കുന്നത് മാത്രമാണ് ക്ഷേത്രമെന്ന സങ്കല്പം നില നിർത്തുന്നത്. ക്ഷേത്ര ശ്രീകോവിൽ ഇടിഞ്ഞു വീണ് കിടക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടോളമായി. ഇവിടെ ഇപ്പോൾ മൂന്നു വൻവൃക്ഷങ്ങൾ വളർന്നു നിൽക്കുകയാണ്. ഇടിഞ്ഞു വീണു കിടക്കുന്ന പടിക്കെട്ടിൽ ഭക്തജനങ്ങൾ വല്ലപ്പോഴുമെത്തി തിരി തെളിയിക്കാറുണ്ട്.
ക്ഷേത്രത്തിന്റെ ദുരിതാവസ്ഥ നിരവധി തവണ ദേവസ്വം ബോർഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.ക്ഷേത്ര ഭൂമിയോടു ചേർന്ന് ദേവസ്വം ബോർഡ് നിർമ്മിച്ച .10 ക്ലാസ് മുറികളുള്ള സ്കൂൾ കെട്ടിടവും അധികൃതരുടെ അനാസ്ഥയെ തുടർന്ന് സാമൂഹ്യവിരുദ്ധർ കയ്യേറി. 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് കാടും പടലും കയറി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് നിലവിലെ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ അടക്കം രണ്ടുപേർ ദേവസ്വം ബോർഡ് തലപ്പത്ത് എത്തിയിട്ടും ശാപമോക്ഷം കാത്ത് കിടക്കുകയാണ് ഇപ്പോഴും ഈ ക്ഷേത്രം ഭൂമി
Comments