ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക പീഡനം നേരിടുന്ന 77 ശതമാനം സ്ത്രീകളും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണെന്ന് റിപ്പോർട്ട്. അതേസമയം വീടുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സർവ്വേ നടത്തിയത്. റിപ്പോർട്ട് പ്രകാരം 30 ശതമാനം പേർ ശാരീരിക അതിക്രമങ്ങൾക്ക് ഇരയായി. ആറ് ശതമാനം സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ കഴിഞ്ഞ സർവ്വേ കാലത്ത് 31.2 ശതമാനം ആയിരുന്നുവെങ്കിൽ ഇത്തവണ അത് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വിവാഹ ശേഷം ഭർതൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഏറെയും ശരീരിക അക്രമമാണ്. സർവ്വേയിൽ പങ്കെടുത്തിട്ടുള്ള 28 ശതമാനം സ്ത്രീകളും ശാരീരിക അക്രമങ്ങൾക്ക് ഇരയായി. 14 ശതമാനം പേർ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഈ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നതിൽ 77 ശതമാനവും എല്ലാം ഉള്ളിലൊതുക്കി സഹിച്ച് ജീവിക്കുന്നു. 14 ശതമാനം സ്ത്രീകൾ മാത്രമാണ് നിയമസഹായം തേടുന്നത്. 40 മുകളിൽ പ്രായമുള്ള സ്ത്രീകളാണ് കൂടുതലും അക്രമത്തിന് ഇരയാകുന്നത് എന്നും പുതു തലമുറയിലെ പെൺകുട്ടികൾക്ക് ഇത്രയധികം അക്രമങ്ങൾ നേരിടേണ്ടി വരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments