പട്ന: ബീഹാറിൽ 28 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. പിന്റുകുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരാണ് അറസ്റ്റിലായത്.പട്നയിലെ രാംകൃഷ്ണ നഗറിലെ ഒരു ഹാളിൽ വെച്ചാണ് ഗായികയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്.
ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാൻ പോകുന്ന ഗായികയാണ്. പ്രതികളിലൊരാളായ പിന്റുകുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാം കൃഷ്ണ നഗറിൽ ഒരു വിവാഹവിരുന്ന് ഉണ്ടെന്നും പാട്ട് പാടാൻ വരണമെന്നും പിന്റുകുമാർ യുവതിയോട് ആവശ്യപ്പെട്ടു.
എന്നാൽ യുവതി പ്രതികൾ പറഞ്ഞ ഹാളിലെത്തിയപ്പോൾ ആരെയും കണ്ടില്ല. കാര്യം തിരക്കിയപ്പോൾ പ്രതികളായ മൂന്നുപേരും ചേർന്ന് യുവതിയെ തടഞ്ഞുവെയ്ക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.തുടർന്ന് ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൂന്നുപേരും ചേർന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പ്രതികളിൽനിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയിൽ കയറിയാണ് അഭയംപ്രാപിച്ചത്. തുടർന്ന് മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി ആരോപിച്ചു.
Comments