ബംഗളൂരു : മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് പിന്നാലെ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ചൊല്ലുമെന്ന മുന്നറിയിപ്പുമായി കർണാടകയിലെ ശ്രീ രാമസേനയും. തിങ്കളാഴ്ച രാവിലെ അസാൻ പ്രാർത്ഥനയ്ക്കിടെ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് പറഞ്ഞു. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം വിലക്കാൻ ആവശ്യമായ നടപടികൾ കർണാടക സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ചൊല്ലാൻ തയ്യാറാണ്. തിങ്കളാഴ്ച അഞ്ച് മണി മുതൽ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങും. തങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധത്തിന്റെ ആദ്യ പടിയായി ഹനുമാൻ ചാലിസ, ഭക്തിഗാനങ്ങൾ, എന്നിവ ഉച്ചഭാഷിണികളിലൂടെ വയ്ക്കും. തുടർന്ന് അസാൻ പ്രാർത്ഥന വായിക്കുമ്പോഴെല്ലാം ഇത്തരത്തിൽ ഹനുമാൻ ചാലിസയും വയക്കും. അനധികൃത ഉച്ചഭാഷിണികൾക്കെതിരെ നടപടി സ്വീകരിച്ച യുപി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments