ഗുവാഹത്തി : മൂന്ന് ദിവസത്തെ പര്യടനത്തിനായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ അസമിൽ. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അസമിൽ എത്തിയത്. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു.
ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് അമിത് ഷാ അസമിൽ എത്തിയത്. വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം സർക്കാരിന്റെ വിവധ പദ്ധതികളും ഉദ്ഘാടനം ചെയ്യും. നാളെയാണ് അസമിൽ ബിജെപി സർക്കാർ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുക.
നാളെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം സർക്കാരിന്റെ വിവിധ നിർമ്മാണ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. പൊതു ഓഡിറ്റോറിയങ്ങൾ, ഇന്റഗ്രേറ്റഡ് ഡിസി ഓഫീസ്, പോലീസ് കമ്മീഷണറേറ്റ് ബിൽഡിംഗ്, ഗുവാഹത്തി പോലീസ് റിസെർവ് ഭവൻ എന്നിവയുടെ നിർമ്മാണമാണ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇന്ന് ആഭ്യന്തരമന്ത്രി മങ്കചാർ ബോർഡർ ഔട്ട് പോസ്റ്റ് സന്ദർശിക്കും. ഇവിടെയുള്ള അതിർത്തി സംരക്ഷണ സേനാംഗങ്ങളുമായും അദ്ദേഹം സംവദിക്കും. ബിഎസ്എഫിന്റെ സെൻട്രൽ സ്റ്റോറും വർക്ക് ഷോപ്പിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുന്ന അദ്ദേഹം തമുൽപൂരിൽ ഖാദി ഗ്രാമ വിപണനത്തിന് തുടക്കമിടും.
Comments