തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരും. ശമ്പളവിതരണം നാളെയുമില്ലെന്നാണ് വിവരം.നാളെ പൂർണമായി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രി ചർച്ചയിൽ നൽകിയ ഉറപ്പ്. എന്നാൽ ശമ്പള തുക കണ്ടെത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരും. എല്ലാക്കാലത്തും കെഎസ്ആർടിസിയ്ക്ക് ശമ്പളം നൽകാൻ സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. വിവിധയിടങ്ങളിൽ വായ്പയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം പകുതിയോടെ മാത്രമായിരിക്കും ശമ്പള വിതരണം ആരംഭിക്കുകയെന്നാണ് വിവരം.
ശമ്പള വിതരണം പ്രതിസന്ധിയിലായിരിക്കുമ്പോൾ ഒന്നേകാൽ കോടി രൂപ മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം പാടെ തള്ളിയിരിക്കുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്. ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വെച്ച തുകയല്ലെന്നാണ് വിശദീകരണം. ഇപ്പോൾ ബസ് കഴുകുന്നത് ദിവസവേതനക്കാരാണ് ഹോസ് ഉപയോഗിച്ച് ഒരു ബസ് കഴുകുന്നതിന് 25 രൂപ. ഇത് കാര്യക്ഷമമല്ല. വർക് ഷോപ്പ് നവീകരണത്തിന് വർഷം തോറും കിട്ടുന്ന 30 കോടിയിൽ നിന്നാണ് യന്ത്രത്തിനുള്ള ചെലവ്. അതാകട്ടെ മറ്റൊന്നിനും വക മാറ്റാനും പറ്റില്ലെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.
ജോലിചെയ്യാത്ത സമയത്തും കെഎസ്ആർടിസി ജീവനക്കാർക്ക് സർക്കാർ കൂലി നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു.ആറു മണിക്കാണ് താൻ നടത്തിയ ചർച്ച പൂർത്തിയായതെന്നും എന്നാൽ മൂന്ന് മണിക്ക് തന്നെ സർവ്വീസ് നിർത്തി സമരം തുടങ്ങിയതിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു.
Comments